Saturday, March 9, 2013

ജിഹാദ്


നിനക്കതിനെ സ്വയം ജിഹാദ് എന്ന് വിളിക്കാം
വിജയം ലക്ഷ്യമാകുമ്പോള്‍മാര്‍ഗ്ഗം സാധൂകരിക്കപ്പെട്ടെക്കാം
പക്ഷെ യുദ്ധം വിശുദ്ധമാകണമെങ്കില്‍
മാര്‍ഗ്ഗവും അങ്ങനെയായിരിക്കണം.
തോളില്‍ പ്രാരാബ്ദത്തിന്റെ ഭാണ്ഡംപേറിയവര്‍
കീറിത്തുന്നിയ സഞ്ചികളില്‍ മോഹം വിലപേശി വാങ്ങിയവര്‍
കാരുണ്യത്തിന്റെ നാണയത്തുട്ടുകള്‍ക്കായ് കൈനീട്ടിയവര്‍
മുലചുരത്തുന്ന അമ്മമാര്‍ നുണഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങള്‍
ഒരുകൂട്ടം മനുഷ്യശരീരങ്ങളെ കരിപുരണ്ട മാംസക്കഷ്ണങ്ങളാക്കി
ഉയര്‍ന്നു പൊങ്ങുന്ന കറുത്ത പുകയെങ്ങനെ വിശുദ്ധമാകും
മണ്ണും വിണ്ണും പെണ്ണും പൊന്നും കാല്ക്കീഴിലിട്ടു ഞെരിക്കുന്ന
ചെകുത്താന്മാര്‍ ദന്ത ഗോപുരങ്ങളില്‍ ഇരുന്നു രമിക്കുമ്പോള്‍
അവര്‍ക്കുവേണ്ടി നിസ്വരുടെ രക്തം നിറച്ചു പാനപാത്രമൊരുക്കുന്ന
നീയെങ്ങനെ ദൈവത്തിന്‍റെ പോരാളിയാകും
ക്രൂരതയുടെ തോക്കിന്‍കുഴലുകള്‍ കൊണ്ടും
വിദ്വേഷത്തിന്റെ തരംഗങ്ങള്‍കൊണ്ടും
തുറക്കാവുന്നതാണോ സ്വര്‍ഗ്ഗ വാതില്‍
സമാധാനത്തിന്റെ വെള്ളരിപ്രാവുകളും
സ്നേഹത്തിന്റെ റോസാപ്പൂക്കളുമില്ലാതെ
ഏദന്‍തോട്ടമെങ്ങനെ പൂര്‍ണ്ണമാകും
ആരാധനാലയങ്ങള്‍ക്കു ചുറ്റിലും ബാങ്ക് വിളികളെക്കള്‍
ഉച്ചത്തില്‍ അഗതികളുടെയും ആശരണരുടെയും
ആര്‍ത്തനാദമുയരുമ്പോള്‍
നിസ്സഹായതയുടെ നിസ്കാരപ്പായകളില്‍
വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പു പടരുമ്പോള്‍
നിന്‍റെ യുദ്ധം തുടങ്ങേണ്ടതിവിടെനിന്നു
ഓരോ ധാന്യമണിക്ക് മുകളിലും അതര്‍ഹിക്കുന്നവന്റെ
നാമമെഴുതിവെച്ചിരിക്കുന്നു എന്ന്
അവിടുന്ന് നിന്നോട് പറഞ്ഞുവെങ്കില്‍
നിന്‍റെയീ പടയോട്ടം ധനികന്റെ ധാന്യപ്പുരകളിലെക്കാവട്ടെ
നിന്‍റെ ധാന്യമണി നിനക്കും അഗതിയുടെതവനും
നേടിക്കൊടുക്കാനാകട്ടെ നിന്‍റെയീ പടപ്പുറപ്പാട്
ഒടുവില്‍ വിശുദ്ധിയുടെചന്ദ്രക്കല മാനത്തുതെളിയുകയും
ഭൂമിയില്‍വിശപ്പടങ്ങിയവന്റെ പുഞ്ചിരി
റംസാന്‍നിലാവായി പരക്കുകയും ചെയ്യുമ്പോള്‍
അന്ന്മുതല്‍ മാത്രം ഞാനുമതിനെ
ജിഹാദ്എന്നും നിന്നെ ജിഹാദിയെന്നും വിളിക്കും
അതുവരെ.....




1 comment:

സൗഗന്ധികം said...

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

ശുഭാശംസകൾ...