യാത്ര തുടങ്ങിയത് കൊടുംകാട്ടില്‍ നിന്നായിരുന്നു
കല്ലും മുള്ളും നിറഞ്ഞ ദീര്‍ഘവും ദുര്‍ഘടവുമായ പാത
ഇടക്കിടെ അവന്‍ പ്രത്യക്ഷപ്പടുമായിരുന്നു , ശത്രു.
പേമാരിയായും കാട്ടുതീയായും കാട്ടുമൃഗമായും
അവന്‍ പതിയിരുന്ന പാതയോരങ്ങള്‍ താണ്ടവേ
അതിജീവനം അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു
കല്ലും മുള്ളും കമ്പും തീയും വെള്ളവും ആയുധങ്ങളായി
സന്ധിയില്ലാത്ത പോരാട്ടം അവനെ തുരത്തിയോടിച്ചു.
പാതക്കിരുവശവും കൊടും കാട് വെട്ടിത്തെളിച്ചു
വേര്‍തിരിച്ചു വിത്തെറിഞ്ഞ് നൂറുമേനി വിളയിച്ചപ്പോള്‍
അവന്‍ വീണ്ടുമെത്തി ഭൂമിയുടെ അവകാശിയായ്
വിയര്‍പ്പിന്‍റെ വിലപറയാന്‍ ജന്മിയായ്
കതിരവനും പതിരുമാത്രം ബാക്കിയായപ്പോള്‍
വീണ്ടും മണ്ണിനുവേണ്ടി പോരാട്ട ദിനങ്ങള്‍
ഹൃദയരക്തം വീണു നനഞ്ഞ തുണിക്കഷ്ണങ്ങളില്‍
പ്രതീക്ഷയുടെ ചുവന്ന നക്ഷത്രങ്ങള്‍ ഉദിച്ചപ്പോള്‍
അത് കെട്ടിയുയര്‍ത്തിയ വാരിക്കുന്തങ്ങള്‍ കൊടികളായപ്പോള്‍
കൊയ്ത്തരിവാളുകള്‍ ചോര വീണുചുകന്നപ്പോള്‍
അവന്‍റെ തിരോധാനം, തിരിച്ചുവരവിനായിരുന്നിരിക്കണം.
പിന്നീട് വലിയ ഇരുമ്പുമറകള്‍ക്കുള്ളില്‍
കൂറ്റന്‍ യന്ത്രങ്ങളലറാന്‍ തുടങ്ങിയകാലത്ത്
കണ്ണീരും ചോരയും ഉപ്പും വിയര്‍പ്പും
വീണുതിളങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണികളെ ഉണര്‍ത്തിയപ്പോള്‍
അവന്‍ വീണ്ടുമെത്തി , ലാഭത്തിന്‍റെ അവകാശിയായ്.
തൊഴിലിടത്തിന്‍റെ ഉടമയായ്, മുതലാളിയായ്.
തോക്കിന്‍കുഴലിനു മുന്നിലുയര്‍ത്തിയ ചെങ്കൊടികള്‍
തുളവീണുകീറിയിട്ടും പിന്തിരിയാത്തവരുടെ ആക്രോശം
അവന്‍റെ കോട്ടകൊത്തളങ്ങളെ തകര്‍ത്തുകളഞ്ഞു
സമ്പൂര്‍ണപരാജയം, അവന്‍ ഒളിച്ചിരുന്നിരിക്കാം .
ഇപ്പോള്‍ ഇവിടെയീ പാത അവസാനിക്കുന്നു
മുന്നില്‍ മഹാസാഗരം, അനന്തത അപാരത.
എവിടെയോ അവന്‍റെ ചിരികേള്‍ക്കുന്നുണ്ട്
മണ്ണും വിണ്ണും അവന്‍റെയെന്നലറുന്നുണ്ട്
കടലിനടിയിലാവാം, മേഘങ്ങള്‍ക്കിടയിലാവാം
ഭൂമിക്കടിയിലാവാം ,ശത്രു അദൃശ്യനാണ്.
എങ്കിലും പോരാട്ടം തുടങ്ങാതെ വയ്യ, അതല്ലാതെ മാര്‍ഗ്ഗമില്ല.
മാറാപ്പിലെന്നോ മറന്നുവെച്ച ചെങ്കൊടി മുഷിഞ്ഞിരിക്കുന്നു
പൊടിപിടിച്ച മങ്ങിയ നക്ഷത്രങ്ങള്‍ നിറംകെട്ടിരിക്കുന്നു.
കഴുകിയുണക്കിയുയര്‍ത്തേണ്ട കാലമായിരിക്കുന്നു.
മുഷ്ടിചുരുട്ടിത്തുടങ്ങാം തൊണ്ടപൊട്ടിയലറിത്തുടങ്ങാം.
മനുഷ്യന്‍ ജീവിക്കട്ടെ, സമത്വം പുലരട്ടെ, വിപ്ലവം ജയിക്കട്ടെ.