Monday, June 3, 2013

ഇരകള്‍ വേട്ടക്കാരോട്


ഹരിതവേട്ട തുടങ്ങേണ്ടത് ഇവിടെനിന്നല്ല
ഹരിതാഭമായ ഈ വയലേലകളില്‍
വെടിയുണ്ട കൊണ്ടു വിളവെടുത്തും
കരിമ്പ് തോട്ടങ്ങളില്‍ ടാങ്കുകളുരുട്ടിയുമല്ല,
വേട്ടക്കാരുടെ മനസ്സിന്‍ താമസ്സിലാണാദ്യം
വെളിച്ചത്തിന്‍റെ ധവളവേട്ട നടത്തേണ്ടത്.

തലമുറകള്‍ പലതായ് നിങ്ങള്‍ തുടരുന്ന
സമ്പത്തിന്‍റെ കൂട്ടിവെക്കലുകള്‍ മറയ്ക്കുന്ന പീതവേട്ടകള്‍ക്കും
വിദ്യാലയങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ ആട്ടിയകറ്റി
അക്ഷരം നിഷേധിച്ച കറുത്ത വേട്ടകള്‍ക്കും
ഉയര്‍ന്ന കരങ്ങളും ചൂണ്ടിയ വിരലുകളും
പടപ്പാട്ട് പാടിയ നാവുകളും അറുത്തെടുത്ത്
നിങ്ങള്‍ ആഘോഷിച്ച അരുണവേട്ടകള്‍ക്കും
ഇരുളിന്‍ മറവില്‍ ആരെയോ തിരയാന്‍
ചവിട്ടേറ്റ വാതിലുകള്‍ക്കപ്പുറം നാവുനുണഞ്ഞ്
നിങ്ങള്‍ നടത്തിയ നീലവേട്ടകള്‍ക്കും
മണ്ണും മരവും മഴയുമാകാശവും
വിപണികളില്‍ വിടര്‍ത്തിയിട്ട് നിങ്ങളാടിയ
മാരിവില്‍ വര്‍ണ്ണ സ്വര്‍ണ്ണവേട്ടകള്‍ക്കും
ഒന്നിനും ഒന്നിനും ഇതുവരെ തോല്ക്കാത്തവരോടാണ്
ഇനി പുതുതാം ഹരിതവേട്ട.

ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നിന്നും
അടുപ്പുപുകയാത്ത അടുക്കളകളില്‍ നിന്നും
വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ തൊട്ടിലുകളില്‍ നിന്നും
ആട്ടിയകറ്റപ്പെടുന്ന നടവഴികളില്‍നിന്നും
കവര്‍ച്ചചെയ്യപ്പെടുന്ന വിയര്‍പ്പുതുള്ളികളില്‍നിന്നും
മാനഭംഗപ്പെട്ടു കീറിയ തുണിക്കഷണങ്ങളില്‍ നിന്നും
തകര്‍ക്കപ്പെട്ട ദൈവത്തറകളില്‍ നിന്നും
ഇരകള്‍ ഉയിര്‍ത്തുകൊണ്ടിരിക്കും, കൊല്ലാം
പക്ഷെതോല്‍പ്പിക്കാനാകില്ല എന്നാര്‍ത്തുകൊണ്ടിരിക്കും
കാലം സാക്ഷി, ചരിത്രം സാക്ഷി.

നിറമേതുമില്ലാത്ത മിഴിനീര്‍ ഗംഗയില്‍
മൂക്കോളംമുങ്ങിത്തുഴഞ്ഞിടുമ്പോള്‍
ഇനിവരും വരുമെന്ന് നിങ്ങള്‍ ഘോഷിക്കുന്ന
നൂറായിരം നിറവേട്ടകളെ ഭയവുമില്ല.
കാലം സാക്ഷി, വര്‍ത്തമാനകാലം സാക്ഷി.