അരുതേയരുതേയെന്നൊരുപാടുകാലമായ്
ഇവിടെയൊരു കവിയത്രി കേണിടുന്നു
മാനിഷാദ എന്നു പറയുന്നതാരോട്
ബധിരകര്‍ണ്ണങ്ങള്‍ തന്‍ അധിപരോടോ
അതോ അന്ന്യന്‍റെ രോദനം കേള്‍ക്കാതിരിക്കുവാന്‍
കാതില്‍ പാട്ടുകുഴല്‍ വെച്ച കൂട്ടരോടോ
കാടിനെ വെട്ടുന്നു നാടാക്കിമാറ്റുന്നു
നാടിനെ കോണ്‍ക്രീറ്റ് കാടാക്കിടുന്നു
പിന്നവര്‍ നാടിന്നു മോടിയതേകുവാന്‍
കാടിന്‍റെ കരള്‍കൊത്തി ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നു
പുള്ളിപ്പുലിയുടെ മുരള്‍ച്ചയില്ല
സിംഹരാജന്‍റെ അലര്‍ച്ചയില്ല
എങ്ങും കാടറുത്തില്ലാതെയാക്കുന്ന
കൂറ്റന്‍യന്ത്രങ്ങള്‍ തന്‍ മൂളല്‍മാത്രം
പേടിച്ച പേടമാന്‍ മിഴികളില്ല
കുഞ്ഞു മുയലിന്‍ പാദപതനമില്ല
ചുറ്റും കാടിനെയൊന്നായ് മുതുകേറ്റിപ്പായുന്ന
ചക്രങ്ങള്‍ കരയും ഇരമ്പല്‍ മാത്രം
കാട്ടു കുയിലിന്‍റെ പാട്ടുമില്ല
പീലിവിടര്‍ത്തി മയിലിന്‍റെ ആട്ടമില്ല
കല്ലറക്കണക്കെ നിരന്നൊരീ
മരക്കുറ്റികള്‍ തന്‍ തേങ്ങല്‍മാത്രം
മഴയില്ല പുഴയില്ല തോടില്ല
കളകളം പാടാന്‍ കാട്ടാറുമില്ല.
കാടിന്‍റെ കണ്ണൂനീര്‍ വറ്റുമ്പോഴറിയണം
ഇതു കാടിന്‍റെ മാത്രം കരച്ചിലല്ല
വരും നൂറ്റാണ്ടു പിന്നിട്ട നമ്മള്‍ തന്‍തലമുറ
ഒരുതുള്ളിവെള്ളമെന്നലറിക്കരയുന്ന
ശാപം നുരക്കുന്ന ശബ്ദമല്ലെ
ഇങ്ങനെയോരോന്നിവിടൊരുപാടു കാലമായ്
പാവമീ കവയത്രി കേണീടുന്നു
ആരുണ്ടു കേള്‍ക്കുവാന്‍ നിന്‍റെ വനരോദനം
എല്ലാം താഴെപ്പറക്കും പരുന്തുമാത്രം
എല്ലാം പാടിപ്പറഞ്ഞു തീര്‍ന്നു നാം
ചെയ്യുവാന്‍ ബാക്കിയിനിയൊന്നു മാത്രം
സ്വന്തം നെറുകയില്‍ കൈവെച്ചു മര്‍ത്ത്യനീ
സുന്ദര ഭൂമിയെ ഭസ്മമാക്കും
കാലം വരുമെന്നു പേടിച്ചുപേടിച്ചു
കണ്ണുകളിറുക്കിയടച്ചിരിക്കാം
മറ്റു മാറ്റൊലിക്കവികള്‍ക്കൊപ്പം
ഭൂമിക്കു ചരമഗീതം പാടി കാത്തിരിക്കാം
പിന്നെ കോടാനുകോടി കാലത്തിനപ്പുറം
പ്രപഞ്ചത്തില്‍ വീണ്ടും
മഹാവിസ്ഫോടനം നടക്കുമെങ്കില്‍
അല്ലെങ്കിലേഴുദിനംകൊണ്ടീശ്വരന്‍
എല്ലാംവീണ്ടും സ്റ്ഷ്ടിച്ചു നല്‍കുമെങ്കില്‍
അന്നു മഴയും മരവും
പുള്ളിമാനും കിളികളും
കാടും കാട്ടാറുമുണ്ടാകുമെങ്കില്‍
എല്ലാം കണ്ടൊന്നു കണ്ണു കുളിര്‍ക്കുവാന്‍
വീണ്ടും കാവ്യം രചിക്കുവാനായ്
നമ്മള്‍ നമ്മളായ്ത്തന്നെ പുനര്‍ജ്ജനിക്കാന്‍
ഇന്നു പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം
ഒരുപക്ഷെ ഇനി അന്നുമാത്രം പെയ്തേക്കാവുന്ന
രത്രി മഴക്കു കാത്തു കാത്ത്
കാതോര്‍ത്തു കാതോര്‍ത്ത്